Monday, September 27, 2010

അൽപ്പൻമാരുടെഭൂരിപക്ഷം,പി. എൻ.ഗോപീകൃഷ്ണൻ

‘മീൻ കുളിച്ചിടത്തോളം
ഒരു ജന്തുവും കുളിച്ചിട്ടില്ല.
കഴുകിക്കഴുകി വൃത്തിയാക്കിയിട്ടും
മീനേ,
ഇനിയും എന്തിനാണ്‌
ജലത്തിൽ കിടക്കുന്നത്‌?
നിനക്കൊന്നു മുഷിഞ്ഞുകൂടേ?“
’മുഷിയാൻവേണ്ടി
ഞാൻ കരക്കുകയറിയപ്പോൾ
നീ കത്തിയുമായി
ഓടി വരുന്നതു കണ്ടു”
‘കത്തികൾ അങ്ങനെയാണ്‌.
അതിരിക്കു കൈയിനെ
വൃത്തി കെട്ടതാക്കും.
മനസ്സിനെ ഗൂഢാലോചനയാക്കും.
മീനേ, ഞാനല്ല,
ഈ കത്തി
തലമുറകൾക്ക്‌ മുൻപ്‌
ആരോ വെച്ചു തന്നത്‌.
നിനക്ക്‌ ചെതുമ്പലുകളും ചിറകുകളും
വെച്ചു തന്ന മാതിരി.“
‘കത്തി കൈയിൽ വെച്ചുള്ള
നിന്റെ പശ്ചാത്താപത്തിന്‌
ഒരു ചേലുമില്ല.
നിന്റെ കുഞ്ഞുങ്ങൾ
എന്തിന്‌, കൺമീനുകൾ പോലും
പേടിച്ചു പായുന്നു.“
എന്റെ കുഞ്ഞുങ്ങൾ *
എന്റെ കുഞ്ഞുങ്ങല്ല.
അവർ വേറെയെവിടെയോ
നിന്നു വന്നു
വേറെവിടേയ്ക്കോ പോകുന്നു.“
‘എന്നാൽ എന്റെകുഞ്ഞുങ്ങൾ
എന്നിൽ നിന്നു വന്നു.
ഈ കുളമല്ലാതെ
മറ്റൊരിട ത്തേക്കും പോകാനുമില്ല.“
‘കിടപ്പറയിൽ
പൂച്ചയുണ്ട്‌.
പൂമുഖത്ത്‌ തത്തയുണ്ട്‌.
ഉമ്മറത്ത്‌ നായുണ്ട്‌.
ഉളറയിൽ പെണ്ണുങ്ങളുണ്ട്‌.
സ്കൂളിൽ കുഞ്ഞുങ്ങളും. മീനേ
നിനക്കും തരാം
സ്വന്തമായി നാഴിവെള്ളം.
ഈ കുളം വിട്ടുവന്നാൽ“
‘ ഇണങ്ങിനിൽക്കാൻ
വാലിന്‌ നീളമില്ല
നക്കാൻ നാക്കുമില്ല.
ഏറ്റു ചൊല്ലാൻ പോയിട്ട്‌
പറയാൻപോലും ഭാഷയില്ല.
പോ മനുഷ്യാ
സമയം മിനക്കെടുത്താതെ.
നിന്റെ പാർട്ടിപ്പരിപാടി പറയാൻ
അൽപൻമാരുടെ ഭൂരിപക്ഷം
അംഗീകരിക്കാവുന്ന
ആരുടെയെങ്കിലും
അടുത്തു ചെല്ല്‌.“

Thursday, August 12, 2010

ബി-ഫ്‌ളാറ്റ്, ഡോണ മയൂര,ഭാഷാപോഷിണി

ഒരു മരം വനമാകുന്നതുവരെയുള്ള
കാത്തിരിപ്പിനൊടുവിൽ

എന്റെ പ്രണയമേ എന്റെ പ്രണയമേ...
എന്ന വിളികേൾക്കുന്നു.
അവയ്ക്കൊപ്പം പിളർന്നു പോയൊരു
റുമാൻ പഴത്തിന്റെ അല്ലികൾ
ബി-ഫ്‌ളാറ്റ്* പോലെയുള്ളിൽ നിരന്നിരിക്കുന്നു

ബീഥോവന്റെ നാലാം സിം‌ഫണിക്കിപ്പം
നിന്റെ മാത്രം പേരതിൽ തെളിയുന്നു
നിന്റെ മാത്രമെന്നതു മൊഴിയുന്നു!

പറയാതെയുള്ളിലൊളിപ്പുച്ചിരുന്ന പ്രണയം
ഘനീഭവിച്ചു മഞ്ഞായി പൊഴിയുന്നു
അൽ‌‌പ്പാൽ‌പമായ് ആകാശമിടിഞ്ഞു
വിഴുന്നെന്നതു കാണെക്കണെ നീ മൊഴിയുന്നു!

ആകാശാത്തെ താങ്ങി നിർത്തുന്ന മരങ്ങളിലൊന്നിൽ
ശിശിരത്തിന്റെ കയ്യെത്താ ചില്ലുമേലുള്ളൊരില
പ്രക്ഷുബ്ധമായൊരു പ്രണയത്തിലേക്ക്
പൊടുന്നനെ വീണുപോകുന്നു.

* a musical chord

Sunday, August 01, 2010

ഡ്രൈവാഷ് ,ഗിരിജ പാതേക്കര

തരുമ്പോൾത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്,
കല്ലിലിട്ടടിക്കരുത്,
സോപ്പുപയോഗിക്കരുത്,
മുറുക്കിപ്പിഴിയരുത്,
വെയിലിൽ ഉണക്കരുത്,
ചൂടിൽ ഇസ്തിരിയിടരുത്.

എന്നാൽ
തുണിയെങ്കിൽ
നനച്ചലക്കണമെന്നു ഞാൻ
അപ്പോൾ-
മരക്കൊമ്പുകളിൽ
കൊക്കുരുമ്മിയിരുന്ന
ഇണക്കിളിക്കൂട്ടം
മറഞ്ഞുപോയി
കസവുകിന്നരികൾ
പിഞ്ഞിപ്പോയി
ചായമിളകിപ്പടർന്ന്
അത് ചുരുങ്ങിപ്പോയി
ഇനി, നീ തരുന്നതൊന്നും
ഞാൻ വെള്ളത്തിൽ കുതിർക്കില്ല,
ഡ്രൈവാഷ് മാത്രം

Tuesday, November 17, 2009

അസലുവിന്റെ ഇത്ത: പി.എന്‍.ഗോപീകൃഷ്ണന്‍,

ചേറ്റുവായിലെത്തുന്ന
കോഴികളും മീനുകളും
പച്ചച്ചായമടിച്ച ഒരു എടുപ്പിന്റെ
പുറകിലെത്തും
അവിടെവെച്ചാണ്‌
അവരുടെ
മരണാനന്തര വിചാരണ നടക്കുക
ന്യായാധിപ : അസലുവിന്റെ ഇത്ത
അപ്പോൾ
വലിയൊരുമീൻ
തന്റെ ഉദാരജീവിതം
വാദിച്ചുതുടങ്ങി
ഒരു തവളപ്പൊട്ടിനെ
വെറുതെ വിട്ടത്‌
ഒരു ചെറുമീനിൽ നിന്നും
വായ്‌ പിൻവലിച്ചത്‌
പിടിച്ചതിനെ
തിന്നാതിരുന്നത്‌
അസലുവിന്റെ ഇത്ത ചോദിച്ചു
അപ്പോൽ നിന്റെ വയർ
നിറഞ്ഞിരിക്കുകയായിരുന്നു,അല്ലേ?
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ശരിയാ,
വയറുനിറഞ്ഞിരിക്കുമ്പോൾ
ഉണരുന്ന മനസ്സാണ്‌ ധർമ്മം
മീൻവായ്‌ അടഞ്ഞപ്പോൾ
ഒരു ഉശിരൻ കോഴി
തന്റെ പിടയെ
കുറുക്കനിൽ നിന്നും രക്ഷിച്ച
കഥപറഞ്ഞു
"മിണ്ടാതിരിയടാ
ബ്രോയിലർ സുരേഷ്‌ ഗോപീ,
നീ പെണ്ണുങ്ങളെ
ആപത്തിൽ നിന്ന് രക്ഷിക്കും
അനാപത്തിൽ വലിച്ചെറിയും"
കോഴിക്കൂട്ടവും
നിശ്ശബ്ദമായി
അസലുവിന്റെ ഇത്ത
മുളകെടുത്തു,മല്ലിയെടുത്തു.
പിന്നീടവർ മിണ്ടിയില്ല
തീൻ മേശയിൽ
അസലുവും കൂട്ടുകാരും
ഇരുമ്പുന്നുണ്ടായിരുന്നു
ഉദാത്തർ
ലോകത്തിന്റെ തീ
ഉള്ളിൽപ്പേറുന്നവർ
നിഴലുവീണ ഒരു ചിരികത്തിച്ച്‌
ഇത്ത വിളമ്പിത്തുടങ്ങി
മീൻ തിന്ന് വയറു നിറഞ്ഞവർ
ധർമിഷ്‌ഠരും
കോഴിതിന്ന് നിറഞ്ഞവർ
രക്ഷകരും ആയിത്തീർന്നു
രണ്ടും തിന്നവരിൽ
രണ്ടും ഇരട്ടിച്ചു
തിങ്ങിവിങ്ങി,അവർ പിന്നീട്‌
കായലോരത്തേക്കോ
കടലോരത്തേക്കോ പോയി
അസലിവിന്റെ ഇത്തയ്ക്ക്‌
ഭാഷ തിരിച്ചുകിട്ടി
പിന്നമ്പുറത്തെ മരച്ചുവട്ടിൽ
ചെതുമ്പലുകളോടും
തൂവലുകളോടും
അവർ പറഞ്ഞു:
കൊല്ലുന്ന പാപം
ഊട്ടിയാൽ തീരുമോ?
തിന്നവരുടെ പുണ്യം
ഉടലിനെക്കവിയുമോ?
ആവോ?
ആരോട്‌ ചോദിക്കാൻ
കായലോരത്തോ
കടലോരത്തോ
ഇപ്പോൾ വീണ്‌ കിടപ്പുണ്ടാകുന്ന
ധർമ്മത്തിന്റെയും
ധീരതയുടെയും
സ്വർണ്ണമെഡൽ
മോഹികളോടോ?

Friday, May 01, 2009

ഉപമ

എന്തുണ്ടുവിശേഷം
സുഖം തന്നെയോ
കണ്ടുമുട്ടുന്നവര്‍
ചോദിക്കുമ്പോള്‍
'അങ്ങനെ പോകുന്നു'
എന്നു പറഞ്ഞും
മുഖം കോട്ടിച്ചിരിച്ചും
മടുത്തു ഞാന്‍.
എന്റെ മറുപടി കേ-
ട്ടൊരാള്‍ പോലു-
'മെങ്ങനെ പോകുന്നു'?
എന്നു തിരിച്ചു ചോദിച്ചി-
ല്ലിതേവരെ,ഭാഗ്യം!

അങ്ങനെയാരാനും ചോദിച്ചാ-
ലെങ്ങനെ ഞാനതു
വ്യക്തമാക്കും?
'അങ്ങനെ പോകുന്ന'തിനെ
എന്തിനോടുപമിച്ചുകാട്ടും
വേലിപ്പഴുതിലൂടൊരു
നായ നൂഴുന്നപോലെ
യെന്നാകിലോ?
ചേരയിഴയുന്ന-
പോലെയെന്നകിലോ?
നായ കാല്‍പൊക്കി
മൂത്രിക്കും;
നീയെന്തടയാളം വെക്കും ?
ചേരയാണെങ്കിലും
വേലിമുള്ളില്‍
തോലുറതൂക്കി-
ക്കടന്നുപോകും
നീയോ?

നില്‍ക്കട്ടെ നില്‍ക്കട്ടെ
ഇപ്പോള്‍ പിടികിട്ടി
നായ്‌ അതിരിന്മേലെന്നപോലെ
ഞാനിക്കടലാസുതാളില്‍
മഷിക്കുന്നു
വേലിമുള്ളില്‍ ചേര-
യെന്നപോല്‍ ഭാഷയില്‍
തോലുരിഞ്ഞെന്നെ ഞാന്‍
തൂക്കിടുന്നു

------------------- പി. പി. രാമചന്ദ്രൻ

Friday, August 15, 2008

ഫയര്‍ - മോഹനകൃഷ്ണന്‍ കാലടി

എക്സ്പ്രസ് ഹൈവേയുടെ ഓരത്ത്
ഉങ്ങുമരത്തയ്യ് നടാനൊരുങ്ങിയ
കിഴവനണ്ണാനെ
ജെ സി ബി കയറ്റി ചതയ്ക്കുക

സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍
കപ്പലണ്ടി വില്‍ക്കാന്‍ വന്ന
കുരുടന്‍ കുരങ്ങനെ
വെട്ടിനുറുങ്ങി പാക്കറ്റിലാക്കുക

ടെക്നോ പാര്‍ക്കിന്റെ ചുവരില്‍
അശ്ലീലം എഴുതിവയ്ക്കുന്ന
ഞൊണ്ടിക്കഴുതയെ
കൈയോടെ കാലോടെ പിടികൂടി
പതിനൊന്ന് കെ വി ലൈന്‍ കൊടുത്ത്
സുഖിപ്പിച്ചു കിടത്തുക

ഉന്നതവിദ്യാഭ്യാസയോഗം നടക്കുമ്പോള്‍
പട്ടുപാടി പിരിവിനു വന്ന
അണ്ണാച്ചിക്കുട്ടികളെയും
കരിമണല്‍ ഖനനം ചെയ്യുന്നേടത്ത്
വെളിക്കിരിക്കാന്‍ വന്ന
പിരാന്തത്തിയെയും
തിരിച്ചു വരാത്ത റോക്കറ്റില്‍ ചേര്‍ത്തുകെട്ടി
തിരികത്തിച്ചു വിടുക

ഇതൊന്നും കേട്ട് ചിരിവരാത്തവന് നേരെ,
ഇതൊന്നും കണ്ട് പിരിയിളകാത്തവനു നേരെ,
അവനു നേരെ മാത്രം ആ വാക്ക് ആക്രോശിക്കുക.......

Thursday, July 17, 2008

ഫോട്ടോഷോപ്പ് - എ സി ശ്രീഹരി

പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പേയ്‌സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റെര്‍നെറ്റില്‍ക്കേറീ
ഈഡിപ്പസ്

പതിച്ചുകൊടുത്ത നാക്ക്
തിരിച്ചെടുക്കും നേരം
സിസ്റ്റം ഹാങ്ങായി
റീസ്റ്റാര്‍ട്ടാവാതെ
വിജയന്‍ മാഷ്